കഴിഞ്ഞ ഒരാഴ്ചയായി നിതിൻ രാജിന്റെ വിഷയത്തിൽ വസ്തുതാ പഠനത്തിനായി ശ്രമിച്ചു കൊണ്ടിരിക്കുന്നു . രണ്ടുതവണയായി ദിശയുടെ പ്രതിനിധികളായി ഞാനും മൃദുല ചേച്ചിയും അഡ്വ. സത്യനും പ്രൊഫ്. മോഹൻഗോപാൽ സാറും നിതിന്റെ വീട്ടിലും പോയിരുന്നു.തുടർന്ന് ഞാൻ പലരെയും കാണുകയും സംസാരിക്കുകയും നിലവിൽ ലഭ്യമായ ഡോക്യു്മെന്റുകളും അടക്കം പരിശോധിച്ചതിൽ നിന്നും ഒരു കാര്യം ഉറപ്പിച്ചു പറയാം, ഒരു ആപ്പിൽ നിന്നും ലോൺ എടുത്തത് കാരണം ഉണ്ടായ മാനസിക സമ്മർദ്ദത്തിൽ അല്ല നിതിൻ മരണപ്പെടുന്നത്
1.നിതിൻ ജനുവരി മാസം എടുത്ത ലോൺ തുക 15 ,000 രൂപയാണ് . ഏപ്രിൽ ഒന്നാം തിയതി മുതൽ ലോൺ ആപ്പിൽ നിന്നും പണം തിരിച്ചടക്കാൻ ആവശ്യപ്പെട്ടുകൊണ്ട് മെസ്സേജുകൾ വരുന്നുണ്ട് .നിതിൻ കൊടുത്ത റഫറൻസ് നമ്പറുകൾ വീട്ടുകാരുടേതാണ് . നിതിൻ മരണപ്പെടുന്നത് ഏപ്രിൽ 10 ആം തീയതിയാണ് .ലോൺ ആപ്പുകാർ ഒന്നാം തീയതി തന്നെ അവനോട് ഭീക്ഷണിയുടെ സ്വരം സ്വീകരിച്ചു തുടങ്ങിയപ്പോൾ തന്നെ പോലീസിൽ പരാതി നൽകും എന്നും കോടതിയിൽ പോകും എന്ന് നിതിൻ അവരോടു പറഞ്ഞിരുന്നു . തിരിച്ചടക്കാൻ സമയം ചോദിക്കുകയും കൃത്യമായ മറുപടി നൽകുകയും ചെയ്ത നീതി ന്യായ വ്യവസ്ഥയെ വിശ്വാസമുള്ള ധൈര്യം ഉള്ള ഒരു ചെറുപ്പക്കാരനായിരുന്നു നിതിൻ .മാത്രമല്ല നിതിൻ ആദ്യമായല്ല ലോൺ എടുക്കാൻ ആപ്പിനെ ആശ്രയിക്കുന്നത് . മുൻപും ലോൺ എടുക്കുകയും തിരിച്ചടക്കുകയും ചെയ്തിട്ടുണ്ട് . അത് കൊണ്ട് ലോൺ തിരിച്ചടക്കാൻ കഴിയാത്ത ഭയമോ ലോൺ ആപ്പിന്റെ ഭീക്ഷണിയിൽ ഉള്ള ഭയമോ അവനില്ല .
2.ഏപ്രിൽ ആറ്, ഏപ്രിൽ എട്ട് തീയതികളിൽ നിതിൻ ഇന്റെര്ണല് പരീക്ഷ എഴുതിയിട്ടുണ്ട് . നന്നായി താൻ പരീക്ഷ എഴുതി എന്ന് സുഹൃത്തുക്കളോട് സന്തോഷത്തോടെ പറഞ്ഞിട്ടുണ്ട് . അതായത് ഒന്നാം തീയതി മുതൽ ആരംഭിച്ച ലോൺ ആപ്പ് കോളുകൾ അവനെ ഒട്ടും തന്നെ ബാധിച്ചിട്ടില്ല . ഏപ്രിൽ ഒമ്പതിനും പത്തിന് രാവിലെയും, (പ്രിൻസിപ്പാളിന്റെ റൂമിലേക്ക് ഏപ്രിൽ പത്തിന് വിളിപ്പിക്കപ്പെടുന്നത് വരെ )അവൻ വീട്ടുകാരോടും സുഹൃത്തുക്കളോടും സന്തോഷത്തോടെയാണ് സംസാരിച്ചിട്ടുള്ളത് . മാത്രമല്ല നിതിൻ പതിനൊന്നാം തീയതി ഉള്ള പരീക്ഷക്ക് വേണ്ടി തയ്യാറെടുത്തിരുന്നു .
3.ഒരു ഘട്ടത്തിൽ പോലും നിതിന് ലോൺ ആപ്പ് കാരണം മാനസിക സമ്മർദ്ദം ഉള്ളതായി അവൻ സുഹൃത്തുക്കളോടും വീട്ടുകാരോടും പറഞ്ഞിട്ടില്ല. സുഹൃത്തുകൾക്ക് ലോൺ ആപ്പിന്റെ കാര്യം പറഞ്ഞിട്ട് പോലും ഇല്ല. എന്നാൽ വീട്ടുക്കാരോടും സുഹൃത്തുക്കളോടും പ്രിൻസിപ്പാലിനോടും അവൻ പറഞ്ഞിട്ടുള്ള ആ കോളേജിലെ സമ്മർദ്ദം ഡോ റാം ആണ് . ഇതിൽ വീട്ടുകാരോട് ഡോ സംഗീതയിൽ നിന്നും സമ്മർദ്ദം ഉണ്ടായ കാര്യവും അവൻ സൂചിപ്പിച്ചിട്ടുണ്ട് . ഡോ റാമിന്റെയും ഡോ സംഗീതയുടെയും ചിത്രങ്ങൾ വീട്ടുകാർക്ക് മാർച്ച് മാസം പതിനാലാം തീയതി തന്നെ അവൻ അയച്ചു കൊടുത്തിട്ടുണ്ട് . ഡോ റാമിനെതിരെ പ്രിൻസിപ്പലിനോട് പരാതിപ്പെട്ടതായി സുഹൃത്തുക്കളെ അറിയിച്ചിട്ടുമുണ്ട് . റാമിനെതിരെ നിരവധി പരാതികൾ ലഭിച്ചിട്ടുണ്ട് എന്നും ഗുണ്ടായിസം അനുവദിക്കില്ല എന്നും പറഞ്ഞ പ്രിൻസിപ്പൾ (as stated by Nithin to friends)പിന്നീട് റാമിനെതിരെ എന്ത് നടപടിയാണ് സ്വീകരിച്ചിരിക്കുന്നത് എന്നതിൽ അവ്യക്തതയുണ്ട്.
4.നിതിന്റെ മരണവുമായി സമയക്രമത്തിൽ ഏറ്റവും അടുത്ത് നിൽക്കുന്ന സംഗതി ലോൺ ആപ്പിൽ നിന്നുമുള്ള എന്തെങ്കിലും തരത്തിലുള്ള സമ്മർദ്ദം അല്ല . പ്രിൻസിപ്പലിന്റെ മുറിയിൽ നടന്ന വിചാരണയാണ് . നിതിൻ അന്ന് ക്ലാസ്സിൽ ഹാജരായില്ല എന്ന് നിതിന്റെ മരണ ശേഷം പോലീസിന് മൊഴി കൊടുത്ത പ്രിൻസിപ്പൽ , പിന്നീട് നിതിൻ ബിൽഡിങ്ങിന്റെ മുകളിൽ നിന്നും ചാടിയതാണ് അറിഞ്ഞത് എന്നാണ് മൊഴി കൊടുത്തിട്ടുള്ളത്. പക്ഷേ അന്ന് ഉച്ചക്ക് ഒരു മണിക്ക് തുടങ്ങാനിരുന്ന ക്ലാസ്സിൽ നിതിൻ എന്ത് കൊണ്ട് ഹാജരായില്ല എന്ന ചോദ്യത്തിന്റെ ഉത്തരം പ്രിൻസിപ്പാൾ മനഃപൂർവം വിഴുങ്ങി . നിതിനെ ക്ലാസ്സിൽ കയറേണ്ട സമയം വിളിച്ചു വരുത്തിയത് ആരാണ് എന്നതിനെ കുറിച്ച് വിശദമായ അന്വേഷണം ആവശ്യമാണ് . ആരുടെ ഒക്കെ സാന്നിധ്യം ഓഫീസിൽ ഉണ്ടായിരുന്നുവെന്നും.
5.നിതിൻ മരിക്കുന്നത് 3:35 ന്. കോളേജിൽ നിന്ന് പോലീസ് സ്റ്റേഷനിലേക്കുള്ള ദൂരം അഞ്ചു കിലോമീറ്റർ. പ്രിൻസിപ്പൽ സ്റ്റേഷനിൽ പോയി മൊഴി കൊടുക്കുന്ന സമയം വൈകുന്നേരം 6:00. അഞ്ചു കിലോമീറ്റർ ദൂരം ഉള്ള പോലീസ് സ്റ്റേഷനിൽ പോയി മൊഴി നൽകാൻ എടുത്ത സമയം 2 മണിക്കൂർ 25 മിനിറ്റ്.
ഇപ്പോൾ ഇത്രയും പറഞ്ഞു നിർത്തുന്നു. മറ്റു വിവരങ്ങൾ നിയമ സംവിധാനങ്ങളോട് ഔദ്യോഗികമായി കൈമാറുന്നുണ്ട് .
-ദിനു വെയിൽ
Nitin Raj's death: What is the principal swallowing? Disha activist Dinu Veil asks.























